കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ 2012 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത 6 സൈനികരാണ് പെന്റഗണിനും കരാര്‍ കമ്പനിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസി: കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ അടിമപ്പണി ചെയ്യിച്ചതായി അമേരിക്കന്‍ സൈനികരുടെ വെളിപ്പെടുത്തല്‍. മതിയായ സുരക്ഷയില്ലാതെ രാസായുധങ്ങള്‍ പോലും കൈകാര്യം ചെയ്യേണ്ടി വന്നതായും അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സൈനികര്‍ ആരോപിച്ചു.

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ 2012 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത 6 സൈനികരാണ് പെന്റഗണിനും കരാര്‍ കമ്പനിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കുവൈത്തിലെ യു.എസ്. സൈനിക താവളത്തില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായാണ് പെന്റഗണ്‍ 2.85 ബില്ല്യണ്‍ ഡോളറിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ മതിയായ സുരക്ഷിതത്വം നല്‍കാതെ അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വന്നതെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഫെഡറല്‍ കോടതിയില്‍ നല്‍കിയ കേസില്‍ സൈനികര്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ രാസായുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു പോലും കരാര്‍ കമ്പനി തങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തി. മതിയായ സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കാന്‍ കരാര്‍ കമ്പനിക്ക് സാധിക്കാത്തതാണ് ഇതിന് കാരണമായത്. 2 വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് തിരിച്ചു പോകാന്‍ പാടില്ലെന്നും അത്തരം സാഹചര്യത്തില്‍ ഭീമമായ പിഴ അടക്കേണ്ടി വരുമെന്നും കമ്പനി തങ്ങളില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം എഴുതി വാങ്ങിച്ചു. ഈ രണ്ട് വര്‍ഷം അടിമ വേലക്ക് സമാനമായാണ് തങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതെന്നും തങ്ങളുടെ യാത്രാ രേഖകള്‍ പിടിച്ചു വെച്ചതായും സൈനികര്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു.

സൈനികരുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍ വാദങ്ങള്‍ക്കായി ഇപ്പോള്‍ കേസ് മാറ്റി വെച്ചിരിക്കുകയാണ്. സൈനികര്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുന്ന പക്ഷം പെന്റഗണിലെ ഏറ്റവും വലിയ കരാര്‍ കമ്പനികളില്‍ ഒന്നിന് കരാര്‍ ജോലികള്‍ നഷ്ടമാകുമെന്നും ഇത് അമേരിക്കയില്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴി വെക്കുമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഡെയ്‌ലി ന്യൂസ് ദിന പത്രം വിലയിരുത്തുന്നു.