കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ ബന്ദിയാക്കി കവർച്ച നടത്തിയ കേസിൽ നിർണ്ണായ വഴിത്തിരിവ്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ നൂർ ഖാന്‍റെ സഹായി പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ മൂന്ന് പ്രതികളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് തുടങ്ങി.

രണ്ട് വർഷം കൊച്ചിയിൽ ആക്രി കച്ചവടക്കാരനായി താമസിച്ച് കവർച്ച ആസൂത്രണം ചെയ്തത് ബംഗ്ളാദേശ് സ്വദേശി നൂർ ഖാൻ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളിൽ അറസ്റ്റിലായതോടെ ഇയാൾ മുങ്ങി. ഇയാളുടെ സഹായിയും ബന്ധുവുമായ ഷമീമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കവർച്ചയ്ക്ക് ശേഷം നൂ‌ർ ഖാന്‍റെ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നത് ഷമീമിനെയാണ്.ഇയാളിലൂടെ മുഖ്യ പ്രതിയെ ഖണ്ടെത്താമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. ബംഗലുരുവിൽ പിടിയിലായ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇതിനിടെ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തിച്ചു.

പ്രതികളിൽ രണ്ട് പേർ ബംഗാളിയെന്ന് വ്യജ പേരിൽ താമതിക്കുന്ന ബംഗ്ളാദേശ് സ്വദേശികളാണ്. ഒരാൾ റോഹിങ്ക്യനുമാണ്.പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.മുഖ്യ പ്രതി ബംഗ്ളാദേശിലേക്ക് കടന്നതായാണ് വിവരം. ബംഗാളിൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് പോലീസ് അന്വേഷണം നട്തതിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.ഡിസംബർ 15ന് കൊച്ചി പുല്ലേപ്പടിയിലും 16ന് തൃപ്പൂണിത്തുരയിലുമാണ് വീട്ടുകാരെ ബന്ദിയാക്കി പതിനൊന്നംഗ സംഘം കവർച്ച നടത്തിയത്.