എന്നാൽ ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. 

ഷില്ലോങ്: മേഘാലയയിലെ കൽക്കരി ഖനിയിൽ 13 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘാലയയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ പതിമൂന്ന് തൊഴിലാളികള്‍ അകപ്പെട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. എന്നാൽ ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃത ഖനനമാണ് ഇവിടെ നടന്നു കൊണ്ടിരുന്നതെന്ന് പൊലിസ് വ്യക്തമാക്കുന്നു. ഖനി ഉടമയ്ക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. എഴുപത് അടി ഉയരത്തിലാണ് വെള്ളം നിന്നിരുന്നത്. ഇപ്പോൾ പമ്പിം​ഗിലൂടെ വെള്ളം 30 അടിയിലേക്ക് എത്തിക്കാൻ സാധിച്ചതായി രക്ഷാപ്രവർത്തകർ വെളിപ്പെടുത്തുന്നു. മേഘാലയയില്‍ നിന്നുള്ള മൂന്ന് പേരും ആസാം സ്വദേശികളായ പത്ത് പേരുമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. 2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് ഖനിതൊഴിലാളികള്‍ ഉപയോ​ഗിക്കുന്ന തരം മൂന്ന് ഹെൽമെറ്റുകള്‍ കണ്ടെത്തിയിരുന്നു.