ബി ജെ പി- സംഘപരിവാർ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാൽ,  ഇവർ മാത്രമല്ല അന്വേഷണ പരിധിയിലുള്ളതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാട്ടുകാർ നൽകിയ വിവരങ്ങൾക്കനുസരിച്ച് വരച്ചുണ്ടാക്കിയ രേഖാചിത്രം പൊലീസ് പുറത്ത് വിടുന്നില്ല. പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

പ്രതികളെക്കുറിച്ച് തുമ്പൊന്നും കിട്ടാതിരിക്കുമ്പോഴാണ് അന്നേ ദിവസം പുലർച്ച ഒരാളുടെ സാന്നിധ്യം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് സമീപമുണ്ടായിരുന്നത് ചില നാട്ടുകാർ പൊലീസിനെ അറിയിച്ചത്.രേഖാചിത്രം തയ്യാറാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് അത് പുറത്തുവിടാത്തത് ദുരൂഹത ഉയർത്തുന്നു. പ്രതിയാണോയെന്ന് ഉറപ്പില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. പക്ഷെ രേഖാചിത്രത്തിന് ശേഷം കാര്യമായി അന്വേഷണവും മുന്നോട്ടുപോകുന്നില്ല.

ബി ജെ പി- സംഘപരിവാർ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആരോപണം. ശബരിമല സ്ത്രീ പ്രവേശനത്തിൽ സന്ദീപാനന്ദ ഗിരിയുടെ നിലപാടാണ് ഈ ആരോപണത്തിന് ഇടയാക്കിയത്. എന്നാൽ, ഇവർ മാത്രമല്ല അന്വേഷണ പരിധിയിലുള്ളതെന്നാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

അതേസമയം തിരുവന്തപുരത്ത് തന്നെ പാപ്പനാംകോടുള്ള എൻ എസ് എസ് ഓഫീസ് ആക്രമിച്ച കേസിലും അന്വേഷണം ഇഴയുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെയും അറസ്റ്റ് ഉണ്ടായിട്ടില്ല.