ട്രെയിനില്‍ യാത്രക്കാര്‍ക്ക് മയക്ക് മരുന്ന് നല്‍കി മോഷണം. സെക്കന്തരാബാദില്‍ നിന്ന് പിറവത്തേക്ക് വരികയായിരുന്ന കുടുംബത്തിന്റെ പക്കല്‍ നിന്ന് 18,000 രൂപയും 10 പവനും, 2 ഫോണും മോഷ്‍ടിച്ചു. അബോധാവസ്ഥയില്‍ പിറവം സ്വദേശി ഷീല സെബാസ്റ്റ്യന്‍ മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരി എക്‌സ്‌പ്രസില്‍ യാത്ര ചെയ്‍ത ഇവര്‍ക്ക് ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ കോയമ്പത്തൂരില്‍ നിന്ന് നല്‍കിയ ചായ കഴിച്ച ശേഷമാണ് ബോധം പോയത്. ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20000 ത്തോളം രൂപയും മൊബൈല്‍ ഫോണുകളും മോഷണം പോയി. സെക്കന്തരബാദില്‍ നിന്ന് ആലുവയിലേക്ക് വരുകയായിരുന്നു അമ്മയും മകളും. മയക്കം കാരണം ആലുവയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. കോട്ടയത്ത് എത്തിയപ്പോള്‍ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.