തിരുവനന്തപുരം: സെല്‍ഫി എടുത്തുകൊണ്ട് ബൈക്കില്‍ സഞ്ചരിച്ച യുവാക്കളുടെ ക്യാമറയില്‍ കുടുങ്ങിയത് മാല മോഷ്ടാവ്. വെങ്ങാനൂര്‍ നെല്ലിവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം ഉച്ചയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ചെരുപ്പ് ഇല്ലാതെ ഓടുന്ന യുവാവിനെ കണ്ട് കൗതുകത്തിനാണ് ഇയാളെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തിയത്. പിന്നീടാണ് തങ്ങള്‍ പകര്‍ത്തിയത് വീട്ടമ്മയുടെ മാല പൊട്ടിച്ചു ഓടുന്ന മോഷ്ടാവിന്റെ ദൃശ്യമാണെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞത്. യുവാക്കള്‍ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

വീടിന് സമീപം പത്രം കഴുകികൊണ്ടു നിക്കുകയായിരുന്ന വീട്ടമ്മയുടെ മാലയുമായാണ് കള്ളന്‍ ഓടിയത്. വീട്ടമ്മയുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇതിനോടകം മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ചവദിനട ഭാഗത്ത് നിന്നും ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് ചെരുപ്പ് ഇല്ലാതെ ഓടുന്ന യുവാവിനെ കണ്ടത്. ഇയാള്‍ മാല പൊട്ടിച്ചു ഓടിയ കള്ളനാണെന്നറിഞ്ഞ ഉടന്‍ തന്നെ യുവാക്കള്‍ ദൃശ്യം പൊലീസിന് കൈമാറി. ഒരു കിലോമീറ്ററോളം ഓടിയ കള്ളന്‍ അയ്യന്‍കാളി സ്‌കൂള്‍ കോമ്പൗണ്ട് വഴി കയറി രക്ഷപെട്ടെന്ന് യുവാക്കള്‍ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം സി.ഐ ഷിബു അറിയിച്ചു.