മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതല്‍ 50,000 ഡോളര്‍ വരെയാണെന്നും പോലീസ് പറഞ്ഞു

ഫിലാഡെല്‍ഫിയ: ലോക പ്രശസ്തമായ പ്രാണി മ്യൂസിയത്തില്‍ മോഷണം നടത്തിയ കള്ളന്മാര്‍ 21 ലക്ഷം രൂപയോളം വില വരുന്ന പ്രാണികളെ കടത്തി. ഈ മ്യൂസിയത്തിലെ പ്രാണികളുടെ ശേഖരത്തിന്‍റെ 80 ശതമാനവും ആഗസ്റ്റ് അവസാനം നടത്തിയ മോഷണത്തില്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് അവസാനമാണ് മോഷണം നടന്നത് എന്നത് ഇപ്പോഴും പോലീസ് അനുമാനമാണ് എന്നതാണ് രസകരം. അടുത്തിടെയാണ് പല പ്രാണികളെയും കാണാനില്ല എന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രാണികള്‍ നഷ്ടപ്പെട്ടത് മനസിലായത്.

മ്യൂസിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ജീവനക്കാരുടെ യൂണിഫോമിലുള്ള ചിലര്‍ പല സമയങ്ങളിലായി ജീവികളെ പെട്ടികളിലാക്കി പുറത്തേക്ക് പോവുന്നതാണ്. മഞ്ഞക്കാലന്‍ ടരാന്റുല വിഭാഗത്തില്‍ പെട്ട ചിലന്തിയാണ് മോഷണം പോയവയില്‍ പ്രധാനപ്പെട്ടത്. വിവിധ പഠനക്ലാസ്സുകളുടെ ഭാഗമായും മറ്റും എക്‌സിബിഷന്‍ നടത്താന്‍ വേണ്ടി ജീവികളെ ഇങ്ങനെ പുറത്തേക്ക് കൊണ്ടുപോകുക പതിവാണ്. 

എന്നാല്‍, ഏഴായിരത്തോളം എണ്ണത്തിനെ എന്തിന് കൊണ്ടുപോയെന്ന് അറിയില്ലെന്നാണ് മ്യൂസിയം അധികൃതര്‍ പറഞ്ഞത്. ഇതിനുള്ള മറുപടി നല്കിയത് പോലീസാണ്. ഇവയൊക്കെ അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില ലഭിക്കുന്ന ജീവികളാണേ്രത!

മൃഗശാലകളും മ്യൂസിയങ്ങളും ഗവേഷണകേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ നടക്കുന്ന ഇത്തരം മോഷണങ്ങളുടെ പിന്നിലുള്ളത് കള്ളക്കടത്ത് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നു. 

മഞ്ഞക്കാലന്‍ ടരാന്റുലയ്ക്ക് 350 ഡോളറിലും അധികമാണ് വിപണിയില്‍ വില. ഭീമന്‍ പാറ്റകള്‍ക്ക് ജോഡിയൊന്നിന് 500 ഡോളറോളം വില വരും. ഫിലാഡല്‍ഫിയയില്‍ നിന്ന് മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതല്‍ 50,000 ഡോളര്‍ വരെയാണെന്നും പോലീസ് പറഞ്ഞു.

കടത്തിക്കൊണ്ടു പോകാനും കൈമാറ്റം നടത്തുന്നതിനുമുള്ള സൗകര്യം, വര്‍ധിച്ചുവരുന്ന ആവശ്യം എന്നിവയാണ് ഇത്തരം മോഷണങ്ങളിലേക്ക് വന്‍സംഘങ്ങളെ ആകര്‍ഷിക്കുന്നത്. 

ഏഷ്യയിലാണ് ഇവയ്ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വളര്‍ത്താന്‍ വേണ്ടിയും ഇവയുടെ വിഷം എടുത്ത് പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുമെല്ലാം ആളുകള്‍ ഇത്തരം ജീവികളെ വാങ്ങുമെന്നാണ് പോലീസ് പറയുന്നത്.