ബാര്‍സലോണ: ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഇവിടെ ഈ ചൊല്ലുകളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഓസ്‌ട്രേലിയക്കാരിയായ ജൂലിയ മൊണാക്കോയുടെ കഥ.

ആയുസിന്റെ ഭാഗ്യം തുണച്ചപ്പോള്‍ മൂന്നാം തവണയാണ് ജൂലിയ ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ബാര്‍സലോണയില്‍ വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി 13 പേര്‍ കൊല്ലപ്പെട്ട സംഭവം നടക്കുന്നതിന് തൊട്ടു മുമ്പാണ് ജൂലിയ ഈ സ്ഥലത്തു നിന്ന് ഒരു കടയിലേക്ക് കയറിയത്. കയറിയ ഉടന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു.

ലണ്ടനില്‍ മൂന്നുപേര്‍ കത്തിയുമായി എത്തി എട്ട് പേരെ കുത്തി കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോഴും പ്രദേശത്ത് ജൂലിയ ഉണ്ടായിരുന്നു. താന്‍ ലണ്ടനിലുണ്ട് പക്ഷെ സുരക്ഷിതയാണ് എന്ന് കാട്ടി അന്ന് അവര്‍ ട്വീറ്റ് ചെയ്തു. 

തുടര്‍ന്ന് ദിവസങ്ങള്‍ക്കകം പാരീസിലെത്തിയപ്പോള്‍ അവിടെയും ഒരു ആക്രമണം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജൂലിയയുടെ സമീപത്ത് ഒരാള്‍ പോലീസുകാരനെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി കൂടുതല്‍ അതിക്രമങ്ങള്‍ക്ക് മുതിരും മമ്പ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 

ഇതൊക്കെയാണെങ്കിലും ആക്രമണങ്ങളെ പേടിച്ച് യാത്രകള്‍ നിര്‍ത്താന്‍ ഒരുക്കമല്ലെന്നാണ് ജൂലിയ ബ്രിട്ടണിലെ സ്വകാര്യ റേജിയോ ചാനലിന് ചല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.