320 അടി ആഴമുള്ള കൽക്കരി ഖനിയിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തൊഴിലാളികൾ അകപ്പെട്ടത്. സമീപത്തെ നദിയിൽ നിന്നും 70 അടി ഉയരത്തിൽ ഖനിയ്ക്കുള്ളിൽ വെള്ളം നിറഞ്ഞിരിക്കുന്നത് മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സംഭവിക്കുന്നുണ്ട്. ബോട്ടുകളും ക്രെയിനും ഉപയോ​ഗിച്ചാണ് തെരച്ചിൽ തുടരുന്നത്. 

മേഘാലയ: കൽക്കരി ഖനിയിൽ കുടുങ്ങിയ പതിമൂന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നു. ഖനിയിലെ ഇടുങ്ങിയ ​ഗുഹയ്ക്കുള്ളിലാണ് തൊഴിലാളികൾ കുടുങ്ങിയിരിക്കുന്നത്. നൂറോളം രക്ഷാപ്രവർത്തകർ ഇവിടെയുണ്ട്. 320 അടി ആഴമുള്ള കൽക്കരി ഖനിയിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തൊഴിലാളികൾ അകപ്പെട്ടത്. സമീപത്തെ നദിയിൽ നിന്നും 70 അടി ഉയരത്തിൽ ഖനിയ്ക്കുള്ളിൽ വെള്ളം നിറഞ്ഞിരിക്കുന്നത് മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സംഭവിക്കുന്നുണ്ട്. ബോട്ടുകളും ക്രെയിനും ഉപയോ​ഗിച്ചാണ് തെരച്ചിൽ തുടരുന്നത്. 

ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്. ഖനിക്കുള്ളിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അനധികൃതമായാണ് ഖനിയിൽ ജോലി നടന്നു കൊണ്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഖനി ഉടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുങ്ങിയവരിൽ മൂന്ന് പേർ മേഘാലയക്കാരും ബാക്കി പത്ത് പേർ അസം സ്വദേശികളുമാണ്. 

2014 മുതൽ ഇവിടെ കൽക്കരി ഖനനം നിയമം മൂലം നിരോധിച്ചിരുന്നു. ജലമലിനീകരണം സംഭവിക്കുന്നു എന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിൻ മേലാണ് നിരോധനം സാധ്യമായത്. എന്നാൽ പലയിടങ്ങളിലും അനധികൃതമായി കൽക്കരി ഖനനം നടക്കുന്നുണ്ട്. 2012 ൽ കൽക്കരി ഖനിയിൽ കുടുങ്ങി 15 പേർ മരിച്ചിരുന്നു. അവരുടെ മൃതദേഹം പോലും കണ്ടുകിട്ടിയിരുന്നില്ല.