കേരളത്തിൽ മാത്രമേ ഇത് നടക്കൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു.

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ ജയിൽ പ്രമാണിമാരായി എന്നും ജയിലിനുള്ളിൽ രക്തസാക്ഷി മണ്ഡ‍പം ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരളത്തിൽ മാത്രമേ ഇത് നടക്കൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. പോലീസുകാർക്ക് പോലും ഇവരെ ഭയമാണ്. തൊട്ടാൽ പൊള്ളും എന്ന് പൊലീസിന് അറിയാം. ഭരിക്കുന്നവർ ക്രിമിനലുകൾക്ക് ഒപ്പമാണ്. മറുപടി പറയേണ്ടത് സർക്കാരെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കുറ്റവാളികളുടെ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോ​ഗിച്ചതടക്കം പുറത്തുവന്നിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News