തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

ശാന്തി നിയമനത്തിലെ അഴിമതി ഒഴിവാകാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജാതിയല്ല മാനദണ്ഡമാക്കേണ്ടതെന്നും പൂജാവിധികളിലെ അറിവാണെന്നും സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്താണ് സുപ്രധാന തീരുമാനം. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൂജാവിധികളിലുള്ള അറിവടക്കം അളന്ന പരീക്ഷക്കും അഭിമുഖത്തിനും ശേഷം മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. 

പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 3 6 പേരും നിയമനപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ പ്രകാരം ഇനി ദേവസ്വം ബോര്‍ഡിന് നിയമനം നടത്താം.