രണ്ടാഴ്ച വെടിനിർത്തൽ വേണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു
കറാച്ചി: ഹോർമൂസ് കടലിടുത്ത് തുറക്കാനും ധാരണയിലെത്താനും അമേരിക്കൻ പ്രസിഡന്റ് ഇറാന് നൽകിയ സമയ പരിധി അവസാനിക്കാനിരിക്കെ ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന് പാകിസ്ഥാൻ. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടത്. അതിനുള്ളിൽ പരിഹാരം കാണാൻ കഴിയും. നയതന്ത്ര ശ്രമങ്ങൾ അതിവേഗം പുരോഗതി കൈവരിക്കുന്നുവെന്നും അതുവരെ ഇറാൻ ഹോർമുസ് തുറക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച വെടിനിർത്തൽ വേണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു . പാകിസ്ഥാന്റെ നയതന്ത്ര നിർദേശത്തിന് മറുപടി പ്രതീക്ഷിക്കാമെന്ന് വൈറ്റ് ഹൌസ്. വെടിനിർത്തൽ നിർദേശം ട്രംപിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൌസ്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടുകൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.
തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പാകിസ്ഥാൻ ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ പേരും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഇറാനിലേക്ക് അയക്കാൻ നിശ്ചയിച്ചിരിക്കുന്ന വിനാശകരമായ സൈനിക നീക്കം തടഞ്ഞുവെക്കണമെന്ന് അവർ എന്നോട് അഭ്യർത്ഥിച്ചു, എന്നാണ് ട്രംപ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ എഴുതിയത്. നയതന്ത്ര തലത്തിൽ പാകിസ്ഥാൻ നടത്തുന്ന ഈ ഇടപെടലുകൾ യുദ്ധം ഒഴിവാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

