അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഇത് ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

കോഴിക്കോട്: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഇതിനെ പൊലീസ് ബുദ്ധിപരമായ നീക്കത്തിലുടെ മറികടക്കുമെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഇത് ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ രാവിലെ ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്തിന് സമീപത്തെ ചന്ദ്രാനന്ദന്‍ റോഡില്‍ നില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ ചന്ദ്രാനന്ദന്‍ റോഡ് പൂര്‍ണ്ണമായും തടസപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ പ്രതിഷേധക്കാരുടെ തടസം പകുതി നീക്കിയ പൊലീസ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകാനുള്ള വഴി ഒരുക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഭക്തര്‍ ചന്ദ്രാനന്ദന്‍ റോഡിലേക്കെത്തുകയും റോഡ് പൂര്‍ണ്ണമായും തടസപ്പെടുത്തുകയുമായിരുന്നു. ഏറെ ഇടുങ്ങിയതും ദുര്‍ഘടം നിറഞ്ഞതുമാണ് ചന്ദ്രാനന്ദന്‍ റോഡ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. ഇതിനിടയിലെ ഇടുങ്ങിയ റോഡില്‍ പൊലീസ് ബലപരീക്ഷണത്തിന് മുതിരുന്നില്ല.