ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ മന്ത്രി കെഎം ഷാജി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡർ മുതൽ നിർമ്മാണം വരെയുള്ള ഘട്ടങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്.
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയതാണ് പദ്ധതി. പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ടെൻഡർ നടപടികൾ മുതൽ നിർമ്മാണ നിർവ്വഹണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ലീന എൻ ടി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി സിവിൽ എഞ്ചിനീയറിംഗ്/സ്ട്രക്ചറൽ വിദഗ്ദ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തും. അന്വേഷണ സമിതി പരിശോധനകൾ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. അഴിമതിക്കും വീഴ്ചകൾക്കും കാരണക്കാരായ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നിയമ/അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യും. കുറ്റക്കാരെ ആരെങ്കിലും സംരക്ഷിച്ചിട്ടുണ്ടോ എന്നും പ്രത്യേക പരിശോധനയുണ്ടാകും. സമാന പദ്ധതി മറ്റ് ജില്ലകളിൽ ഏതെങ്കിലും പേരുകളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിൽ അവയും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിന്റെ റിപ്പോർട്ട് 3 മാസത്തിനകം പ്രത്യേകം സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ടീങ്കു ബിസ്വാളിന് നിർദേശം നൽകിയെന്നും മന്ത്രി ഷാജി അറിയിച്ചു.


