ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോര്‍ട്ടിന്‍റെ മുന്നിലേക്ക് മാത്രമായി സര്‍ക്കാരിന്‍റെ ലക്ഷങ്ങള്‍ ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്ത സംഭവത്തില്‍ വ്യാപക ക്രമക്കേട്. രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ നിര്‍മ്മാണം നടത്തിയത് ടെണ്ടറില്ലാതെ. ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനറാക്കിയത് തോമസ് ചാണ്ടിയുടെ ജീവനക്കാരനെ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.
ആലപ്പുഴ ചുങ്കം വലിയകുളം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്‍റെ ആകെ നീളം 982 മീറ്റര്‍. റിസോര്‍ട്ടിലേക്ക് പോകാന്‍ കായലല്ലാതെ മറ്റ് വഴിയില്ലാതെ വന്നതോടെ പാടംനികത്തി റോഡുണ്ടാക്കാന്‍ രണ്ട് എംപിമാരുടെ ഫണ്ട് തോമസ് ചാണ്ടി സംഘടിപ്പിച്ചു. പി ജെ കുര്യനും കെ ഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചുഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി ചെയ്തത്. അവിടെയുള്ള മിക്ക ബോര്‍ഡുകളും വായിക്കാന്‍ പറ്റാത്ത നിലയില്‍ വികൃതമാക്കിയിട്ടുണ്ട്. എല്ലാറ്റിന്‍റെയും അടങ്കല്‍ തുക അഞ്ച് ലക്ഷം. എന്തിനാണന്നല്ലെ, അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തി ടെണ്ടര്‍ ചെയ്യണം. ഗുണഭോക്തൃകമ്മിറ്റിയാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്. പക്ഷേ ഗുണഭോക്തൃയോഗം ചേര്‍ന്നില്ലെന്ന് അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ തന്നെ പറയുന്നു.
അതേ പ്രദേശത്ത് താമസിക്കുന്ന ഈ റോഡിന്‍റെ ഗുണഭോക്താവാണ് കണ്‍വീനറാവേണ്ടത്. പക്ഷേ ആയതോ ജിജിയെന്നയാള്‍.. തോമസ് ചാണ്ടിയുടെ സ്റ്റാഫ്. അങ്ങനെ രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ച് റിസോര്‍ട്ടിന്‍റെ മുന്നില്‍ വരെ ഉഗ്രനായി മണ്ണിട്ടുയര്‍ത്തി റോഡാക്കി. അങ്ങനെയാണ് ലേക്ക് പാലസ് കഴിഞ്ഞുള്ള പാവങ്ങള്‍ പോകുന്ന റോഡിന് ഈ ഗതിയായതും. എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതില്‍ വലിയ ചട്ടലംഘനവും ഇവിടെ നടന്നു. എംപിമാര്‍ പണമനുവദിച്ച റോഡ് ഇപ്പോള്‍, ടാര്‍ ചെയ്ത ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ പേരിലായി. 250 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കായലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമുണ്ട് ഇതിന്‍റെ തൊട്ടടുത്ത്. അവരുടെ ദുരിതം കാണാതെയാണ് തോമസ് ചാണ്ടി റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് വേണ്ടി ഖജനാവിലെ പണമൊഴുക്കിയത്.
ഇങ്ങനെയൊരു റോഡ് വരുന്ന കാര്യം ആ സമയത്തെ വാര്‍ഡ് കൗണ്‍സിലര്‍ പോലുമറിഞ്ഞില്ല.
എംഎല്‍എ ജി സുധാകരനോട് ടാര്‍ ചെയ്യാന്‍ ഫണ്ട് ചോദിച്ച് കൊടുക്കാതായപ്പോഴാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 2.5 ലക്ഷം രൂപ കൊടുത്ത് ഇപ്പോള്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ മുന്നില്‍വരെ ടാര്‍ ചെയ്തിരിക്കുന്നത്.
