ഭൂമി, കായല്‍ കയ്യേറ്റത്തിന്റെ വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും . ഒരിഞ്ച് കായല്‍ പോലും താന്‍ കൈയ്യേറിയിട്ടില്ലെന്നും തോമസ് ചാണ്ടി ആവര്‍ത്തിച്ചു. എന്നാല്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ വഴി സ്വന്തം ഭൂമിക്കൊപ്പം മണ്ണിട്ട് നികത്തിയെന്ന് തോമസ് ചാണ്ടി സമ്മതിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തനിക്കെതിരായ ആരോപണങ്ങളെ നിസ്സാരമായി കാണുന്നുവെന്ന് പറഞ്ഞായിരുന്നു തോമസ് ചാണ്ടിയുടെ വാര്‍ത്താ സമ്മേളനം. ജില്ലാ കളക്ടറുടെത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. തന്റെ ഭാഗം കേട്ടിട്ടില്ല. ഒരിഞ്ച് കായല്‍ ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും തോമസ് ചാണ്ടി ആവര്‍ത്തിച്ചു. മാര്‍ത്താണ്ഡാം കായലില്‍ നികത്തിയത് തന്റെ കയ്യില്‍ തീറാധാരം ഉള്ള കരഭൂമിയാണെന്ന് പറഞ്ഞ മന്ത്രി പക്ഷെ ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വഴിയും നികത്തിയെന്നു സമ്മതിച്ചു.

ലേക് പാലസ് റിസോര്‍ട്ടിന്റെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ പ്രതികരിക്കുന്നില്ല. മാത്തൂര്‍ ദേവസ്വം ഭൂമി താന്‍ വാങ്ങുമ്പോള്‍ എല്ലാ രേഖകളും കൃത്യമാണ്. നിയമപരമായി അനുവദനീയമായ അളവില്‍ കൂടുതല്‍ ഭൂമി തന്റെ ഉടമസ്ഥതയില്‍ ഇല്ല.
കെ.പി.സി.സി പ്രസിഡന്റ് രാജി ആവശ്യപ്പെടുന്നത് വേറെ പണിയില്ലാത്തതിനാലാണ്. എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന ജി സുധാകരന്‍ പറഞ്ഞതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചര്‍ച്ച നടക്കട്ടെ എന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി. ഒരു ശതമാനം പോലും സത്യമല്ലാത്ത ആരോപണങ്ങള്‍ ആണെന്നും മാറി നില്‍ക്കില്ലെന്നും ആവര്‍ത്തിച്ചു കൊണ്ടാണ് തോമാസ് ചാണ്ടി സംസാരം അവസാനിപ്പിച്ചത്.