ആക്രമണത്തില്‍ പ്രതികരിച്ച് ശശി തരൂര്‍

ദില്ലി: തന്‍റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും കേരളത്തിലെ ഓഫീസ് ആക്രമിച്ചവര്‍ മാപ്പ് പറയണമെന്നും ശശി തരൂര്‍ എം പി. ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഒരു തവണകൂടി ഭരണത്തിലെത്തിയാല്‍ ബിജെപി ഭരണഘടന തിരുത്തിയെഴുതും. തന്‍റെ പ്രസ്താവനയെ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ആക്രമണമെന്നും ഹിന്ദുത്വത്തിനെതിരെന്നുമെല്ലാമാണ് ബിജെപി വിലയിരുത്തുന്നത്. 

താന്‍ ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തോടും തരൂര്‍ പ്രതികരിച്ചു. ഇന്ത്യയെ ഒറ്റ മതത്തിലുള്ളവര്‍ക്ക് മാത്രമായി രൂപപ്പെടുത്തിയാല്‍ അത് രാജ്യത്തെ ഭിന്നിപ്പിച്ചേക്കും. എന്നാല്‍ എല്ലാവരും ഒരുമിച്ച് ജീവിക്കാന്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ഇന്ത്യ ഭിന്നിക്കപ്പെടുന്നതെന്നും തരൂര്‍ പാര്‍ലമെന്‍റിന് പുറത്ത് വച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. തരൂരിന്‍റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പൊതുപരിപാടിക്കായി എത്തിയ തരൂരിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാട്ടിയും രംഗത്തെത്തിയിരുന്നു.