മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും മാര്‍ച്ചിൽ പങ്കെടുക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ അറിയിച്ചു. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരും തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും മാര്‍ച്ചിൽ പങ്കെടുക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ അറിയിച്ചു.

കാര്‍ഷിക കടങ്ങൾ എഴുതി തള്ളുക, ഉല്പാദന ചെലവിന്‍റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷക തൊഴിലാളി യൂണിയന്‍റെയും കിസാൻസഭയുടെയും സി.ഐ.ടി.യുവിന്‍റെയും നേതൃത്വത്തിൽ ഇന്നത്തെ പാര്‍ലമെന്‍റ് മാര്‍ച്ച്.

 ദില്ലിയിലെ രാംലീല മൈതാനിയിൽ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. മാര്‍ച്ചിൽ പങ്കെടുക്കാൻ വിവിധ സംസഥാനങ്ങളിൽ നിന്നും കര്‍ഷകരും തൊഴിലാളികളും ഇന്നലെ തന്നെ ദില്ലിയിലെത്തിയിരുന്നു. നവംബര്‍ മാസത്തിൽ രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നും ദില്ലിയിലേക്ക് എത്തുന്ന ലോംഗ് മാര്‍ച്ചിന് മുന്നോടിയാണ് ഇന്നത്തെ മാര്‍ച്ച്