ആലപ്പുഴ:തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദിന് ഭീഷണി. തോമസ്ചാണ്ടിയുടെ സഹായിയും താല്‍ക്കാലിക ജീവനക്കാരനുമായ റോച്ചാ സി മാത്യുവാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തോമസ് ചാണ്ടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന വിനോദിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇത്.

മാര്‍ത്താണ്ഡം കായലില്‍ തോമസ്ചാണ്ടി നിയമം ലംഘിച്ച സംഭവത്തില്‍ ആദ്യമായി ഹൈക്കോടതിയെ സമീപിച്ചത് കൈനകരി വികസന സമിതിയുടെ നേതാവും പഞ്ചായത്തംഗവുമായ ബി.കെ വിനോദായിരുന്നു. കേസ് ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.കെ വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

അധികം വൈകാതെ വിനോദിന് ഒരു ഫോണ്‍ കോള്‍ വന്നു. തോമസ്ചാണ്ടിയുടെ സഹായിയും ബോട്ടുകള്‍ ഓടിക്കുകയും ചെയ്യുന്ന റോച്ചാ സി മാത്യു ആയിരുന്നു അത്. അധികം വൈകാതെ വീല്‍ച്ചെയറിലിരുത്തുമെന്നും വീട്ടില്‍ കയറി പടക്കം പൊട്ടിക്കുമെന്നുമാണ് ഭീഷണി.