പിഎന്‍ബി തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. നീരവ് മോദിയുടെ സഹായിയും പിഎന്‍ബിയുടെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലാത്. പിഎന്‍ബിയുടെ മുന്‍ ജീവനക്കാരനാണ് അറസ്റ്റിലായ മൂന്നാമത്തെയാള്‍.
അറസ്റ്റിലായ മുൻ ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലക ഓപ്പറേറ്റർ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥൻ ഹേമന്ത് ഭട്ട് എന്നിവരെ ഇന്ന് മുംബൈ സിബിഐ കോടതിയിൽ ഹാജരാക്കും. അതേസമയം, നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ രണ്ട് ഷോറൂമുകളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗീതാഞ്ജലി ഗ്രൂപ്പ്.
ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ ദുർഗാപൂർ, പാട് ന ഷോറൂമുകളിലാണ് എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയത്. അതേസമയം, നീരവ് മോദിയുടെ തട്ടിപ്പില്‍ അന്വേഷണ മേൽനോട്ടം കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് നല്‍കി.
ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ്, ഡിആർഐ, ധനകാര്യ ഇൻറലിജൻസ്, എസ്എഫ്ഐഒ എന്നീ ഏജൻസികൾ അന്വേഷിക്കും.
സിബിഐ അന്വേഷണത്തിന് പുറമെയാണിത്.