മാനവ വിഭവശേഷി മന്ത്രാലയ റാങ്കിങ്; കേരളത്തില്‍ നിന്ന് മൂന്ന് എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍ മാത്രം
- തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.റ്റി.) എഴുപത്തഞ്ചാം സ്ഥാനം കരസ്ഥമാക്കി മികവ് പുലർത്തി
- മദ്രാസ് ഐ.ഐ.ടിയാണ് രണ്ടാം സ്ഥാനത്ത്
ദില്ലി: 2018 ലെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുളള നാഷണല്‍ ഇന്‍സ്റ്റിറ്റൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) തയ്യാറാക്കിയ പട്ടിക പുറത്ത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുളളതാണ് ഈ സ്ഥാപനം.
രാജ്യത്തെ എഞ്ചിനിയറിംഗ് സ്ഥപനങ്ങളുടെ റാങ്കിങില്‍ സംസ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാപനങ്ങള്‍ ആദ്യ നൂറിലെത്തി. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് സ്പേസ് ടെക്നോളജി (ഐ.ഐ.എസ്.ടി.) 23-ാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ കോഴിക്കോട് എന്‍.ഐ.റ്റി. 50-ാം റാങ്ക് നേടി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.റ്റി.) എഴുപത്തഞ്ചാം സ്ഥാനം കരസ്ഥമാക്കി മികവ് പുലർത്തി.
പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുളള വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.റ്റി.). ആര്‍ക്കിടെക് കോളേജുകളുടെ റാങ്കിംങില്‍ രാജ്യത്തെ നാലാമത്തെ മികച്ച പഠന സ്ഥാപനം എന്ന റാങ്കും സി.ഇ.റ്റി. നേടിയെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ് നിലനിറുത്തി. മദ്രാസ് ഐ.ഐ.ടിയാണ് രണ്ടാം സ്ഥാനത്ത്. മികച്ച എഞ്ചിനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ മദ്രാസ് ഐ.ഐ.ടി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുംബൈ ഐ.ഐ.ടിയാണ് രാജ്യത്തെ മികച്ച രണ്ടാമത്തെ എഞ്ചിനിയറിംഗ് കോളേജ്.