വിശദമായ അന്വേഷണം നടത്തിയെങ്കിലും ദുരന്തം നടന്ന ദിവസം മുങ്ങിയ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയെ ഇതുവരെ പിടിക്കാനായിട്ടില്ല. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയും സംസ്ഥാനം വിട്ടെന്നാണ് വിവരം. കൃഷ്ണന്‍കുട്ടിയെ ഏതുവിധേനയെയും കുടുക്കാനാണ് ഇയാളുടെ തൊഴിലാളികളെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുക്കുന്നത്. കരുനാഗപ്പള്ളി സ്വദേശികളും സംഭവം നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ സഹായികളുമായിരുന്ന സിബു, അജി, ശശി എന്നിവരാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. വെടിക്കെട്ട് നടന്ന സാഹചര്യവും ഇവരോട് ക്രൈംബ്രാഞ്ച് വിശദമായി ചോദിച്ചറിഞ്ഞു.

അതേസമയം ഒരാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഞായറാഴ്ച പുലര്‍ച്ചെ നാലരയ്‌ക്ക് വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം പൂജകള്‍ക്കായി തുറന്നു. 
തന്ത്രി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പുണ്യാഹവും ശുദ്ധികലശവും നടത്തി. വെടിക്കെട്ടപകടത്തില്‍ 108 പേര്‍ മരിച്ച സാഹചര്യത്തില്‍ 16 ദിവസത്തിന് ശേഷം തുറന്നാല്‍ മതിയെന്ന അഭിപ്രായം ഉണ്ടായിരുന്നു. വലിയ സ്ഫോടനമുണ്ടായിട്ടും ക്ഷേത്രത്തിന് യാതൊരു കോടുപാടും ഉണ്ടായിട്ടില്ല. ക്ഷേത്ര ഭരണസമതി ഭാരവാഹികളെല്ലാം പൊലീസ് കസ്റ്റഡിയിലും ഒളിവിലും ആയതിനാല്‍ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആലോചനയിലാണ് നാട്ടുകാര്‍.