ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 74 ആയി. എന്നാല്‍ കുട്ടികളുടെ മരണം ഓക്‌സിജന്‍ ഇല്ലാത്തതിനാലല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് പരിശോധന നടത്തി ഇക്കാര്യം ഉറപ്പുവരുത്താമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. പ്രധാനമന്ത്രിക്ക് സംഭവത്തില്‍ ആശങ്കയുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനിടെ കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ മാസം ഒമ്പതിനും പത്തിനും ഓക്‌സിജന്‍ വിതരണത്തില്‍ തടസമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ മരണം ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി