കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രാകൃതമായ കൊലപാതകത്തിന് ശിക്ഷ അനുയോജ്യമെന്ന് സാമൂഹിക പ്രവര്‍ത്തക ബി ഗീത പ്രതികരിച്ചു. അമീര്‍ ആണ് ആ കുറ്റങ്ങള്‍ ചെയ്തതെങ്കില്‍ അദ്ദേഹത്തിന് ആ ശിക്ഷ ലഭിക്കണമെന്ന് പറയുമ്പോളും കേസില്‍ ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക ബി ഗീത പ്രതികരിച്ചു. 

ഈ വാദത്തിന് അടിസ്ഥാനമായി ബി ഗീത നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്

  1. കേസില്‍ കുറുപ്പുംപടി സ്റ്റേഷന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയാണോ. 
  2. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്താന്‍ തക്ക വിധത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ആളാണോ അമീര്‍ ഉള്‍ ഇസ്ലാം.
  3. അസമയത്ത് ,അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീര്‍ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി

ഈ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വന്നാലേ കേസ് പൂര്‍ണമാകൂവെന്നും ബി ഗീത പ്രതികരിക്കുന്നു. തെരഞ്ഞെടുപ്പില്‍ വരെ നിര്‍ണായക സ്വാധീനമാകാന്‍ സാധിച്ച വിഷയമായിരുന്നു ജിഷ വധമെന്നും ബി ഗീത ചൂണ്ടിക്കാണിക്കുന്നു. കേസിലെ ആദ്യഘട്ടത്തില്‍ ഉണ്ടായ ഇത്തരം അപാകതകള്‍ക്ക് ഉത്തരം കണ്ടെത്തണമെന്നും ബി ഗീത ആവശ്യപ്പെടുന്നു.