മഴയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ന്യുമാന്‍സ് കോളേജ്, ചിറക്കറ, പുതിയിടം എന്നിവിടങ്ങളിലെ ദുരിതാശ്വായ ക്യാമ്പുകളാണ് ഒറ്റപ്പെട്ടത്. 

വയനാട്: ശക്തമായ മഴയില്‍ വയനാട് മാനന്തവാടിയില്‍ മുന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ ഒറ്റപ്പെട്ടു. മഴയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ന്യുമാന്‍സ് കോളേജ്, ചിറക്കറ, പുതിയിടം എന്നിവിടങ്ങളിലെ ദുരിതാശ്വായ ക്യാമ്പുകളാണ് ഒറ്റപ്പെട്ടത്. ഇതില്‍ ന്യുമാന്‍സ് കോളേജിലെ ആയിരംപേരെ സെന്‍റ് പാട്രിക്സ് സ്കൂളിലേക്ക് മാറ്റി

നീരോഴുക്ക് ഇനിയും കൂടിയാല്‍ ബാണാസുര, കാരപ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ കൂടുതല്‍ തുറക്കും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി, മാനന്തവാടി ചുരങ്ങള്‍ ഗതാഗത യോഗ്യമല്ലാതായി. വയനാട്ടില്‍ ഏറ്റവുമധികം മഴ മാനന്തവാടി താലൂക്കിലാണ്. 113 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. 

ജില്ലയില്‍ പതിനഞ്ചിടത്ത് മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ പിലാകകാവ് ഇപ്പോഴും അപകട ഭീതിയിലാണ്. മരം വീഴുന്നതും മണ്ണിടിയുന്നതും മൂലം ബസുകള്‍ സര്‍വീസ് ഭാഗീകമായി നിര്‍ത്തി. മാനന്തവാടി, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം 
പുനഃസ്ഥാപിച്ചെങ്കിലും അപകടം നിലനില്‍ക്കുന്നു. 

ബാണാസുര സാഗറില്‍ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് അഞ്ചുതവണ കൂട്ടി. ഇപ്പോള്‍ സെക്കന്‍റില്‍ 25700 ലിറ്റര്‍ ജലമാണ് ഒഴുക്കിവിടുന്നത്. കാരാപ്പുഴ ഡാം മൂന്നുതവണ അധികമായി തുറന്നു. 183 ദുരിതാശ്വാസക്യാമ്പുകളിലായി 22964 പേര്‍ കഴിയുന്നു.