ശ്രീനഗര്‍: ജമ്മു കശ്‍മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലും കേരന്‍ സെക്ടറിലും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. മൂന്ന് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനായി 70നടുത്ത് ഭീകരര്‍ക്ക് പാക് അധിനിവേശ കശ്‍മീരില്‍ പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തെരച്ചില്‍ ശക്തമാക്കിയതായും സൈന്യം അറിയിച്ചു.