. ഒരു കോടിയോളം രൂപ മുതല്‍ സോളാര്‍ പ്ലാന്‍റ്

തൃശൂര്‍: സംസ്ഥാനത്ത് വൈദ്യുതി വിതരണത്തില്‍ സ്വയംഭരണം നിര്‍വഹിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് 150 കി.വാട്ടിന്‍റെ സോളാര്‍പ്ലാന്റ് കൂടി സ്ഥാപിക്കുന്നു. ഒരു കോടിയോളം രൂപ മുതല്‍ മുടക്കുന്ന പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം 14ന് വൈകിട്ട് നാലിന് മന്ത്രി എം.എം മണി നിര്‍വഹിക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍ കരാര്‍ കൈമാറും. 

പറവട്ടാനിയിലെ കോര്‍പറേഷന്‍ സ്റ്റോര്‍, കോര്‍പറേഷന്‍ ഓഫീസിനുമുമ്പിലുള്ള ട്രഷറി ബില്‍ഡിങ്, ശക്തന്‍ നഗറിന് സമീപമുള്ള 33 കെ.വി സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലായാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. കൊച്ചിയിലെ ഗോ ഗ്രീന്‍ എന്ന കമ്പനിക്കാണ് നിര്‍മാണചുമതല. നേരിട്ട് ഗ്രിഡിലേക്ക് വൈദ്യുതി നല്‍കാനാവും വിധമാണ് രൂപകല്‍പ്പന. 25 വര്‍ഷം വാറണ്ടിയോടുകൂടിയ പോളി ക്രിസ്റ്റലൈന്‍ പാനലുകളും 5 വര്‍ഷം വാറണ്ടിയുള്ള സ്ട്രിങ് ഇന്‍വെര്‍ട്ടറുകളുമാണ് ഉപയോഗിക്കുന്നത്.

വര്‍ഷം 2,16, 000 യൂണിറ്റ് ഉല്‍പ്പാദപിക്കാനാവും. ഏകദേശം വര്‍ഷം 20ലക്ഷം രൂപയോളം ലഭിക്കും. അഞ്ചുവര്‍ഷത്തിനകം മുതല്‍മുടക്ക് തിരികെ ലഭിക്കും. 2016മുതല്‍ കോര്‍പറേഷന്‍ വൈദ്യതി വിഭാഗം സൗരോര്‍ജ ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്. ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ 200 കിലോവാട്ടിന്റെ സോളാര്‍പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനകം 3,78590 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. 34,88,310 രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. 1.70 കോടി ചെലവിലാണ് അന്ന് സ്ഥാപിച്ചത്. 

കോര്‍പറേഷന്‍ പരിധിയില്‍ 28 സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രണ്ടു മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയും ലക്ഷ്യമുണ്ട്. വീടുകളിലുണ്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വൈദ്യുതി വിതരണ ലൈസന്‍സികള്‍ വാങ്ങുന്ന വൈദ്യുതിയുടെ 9.75 ശതമാനം പാരമ്പര്യേതര ഈര്‍ജത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കണമെന്നാണ് വൈദ്യുതി റഗുലേറ്ററി കമീഷന്‍ നിയമം. പാരമ്പര്യേതര ഈര്‍ജോല്‍പ്പാദന പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം ഏറ്റെടുത്താണ് ഈ പദ്ധതി ഏറ്റെടുക്കുന്നതെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. 

ഇതിന്റെ ഭാഗമായി നാല് ചെറുകിട ജലവൈദ്യുതി പദ്ധതികളില്‍നിന്നും 25.5 മെഗാവാട്ട് വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുകഴിഞ്ഞു. കാറ്റില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കില്‍ വാങ്ങുന്നതിനും പദ്ധതിയുണ്ട്.