പൂരത്തിന് കനത്ത സുരക്ഷ; മുഖ്യമന്ത്രി പ്രത്യേക വഴി

തൃശൂര്‍: പൂരത്തിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തേക്കിന്‍ക്കാട് മൈതാനത്തെ അഞ്ചു മേഖലകളായി തിരിച്ച് 3500 പൊലീസുകാരെ നിയോഗിച്ചു.തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലുമായി 90 സിസിടിവി കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ദുരന്തനിവാരണ സമിതി നിര്‍ദ്ദേശിച്ച രീതികളിലാണ് ക്രമീകരണങ്ങള്‍. വെടിക്കെട്ട് നടക്കുമ്പോള്‍ 100 മുതല്‍ 200 മീറ്റര്‍ വരെ അകലെ ആളുകളെ നിര്‍ത്തണമെന്നാണ് ചട്ടം. ഇതു കര്‍ശനമായി പാലിക്കും. മുന്‍വര്‍ഷങ്ങളില്‍ ഇളവുകള്‍ ഇനി പ്രതീക്ഷിക്കേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് തെക്കേഗോപുര നടയിലേയ്ക്കു വരാന്‍ പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂരം കാണാന്‍ പ്രത്യേക സൗകര്യവും പൊലീസ് ഒരുക്കുന്നുണ്ട്. ഉപചാരം ചൊല്ലി പൂരം കഴിയുന്നതു വരെ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല.