തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തൃശൂർ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർ എസ്.കൗശിഗൻ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് നിരോധനാജ്ഞ.
ഞായറാഴ്ചയാണ് നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേതരകത്ത് പരേതനായ ശശിയുടെയും ഗുരുവായൂർ ദേവസ്വം ഉരൽപ്പുര ജീവനക്കാരി അംബികയുടെയും മകൻ ആനന്ദൻ(28) വെട്ടേറ്റ് മരിച്ചത്. എസ്എഫ്ഐ നേതാവ് ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദൻ.
ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. അതേസമയം ആനന്ദനെ കൊലപ്പെടുത്തിയത് സി.പി.എം.-എസ്.ഡി.പി.ഐ. സംഘമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു.
