മൈക്രോ ഫിനാൻസ് ഇടപാടിന്‍റെ പേരിൽ എസ്എന്‍ഡിപി യോഗ നേതൃത്വത്തിനോ ജനറൽ സെക്രട്ടറിക്കോ എതിരെ കേസെടുക്കാനാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി . കേസിൽ ഒരു തെളിവുമുണ്ടാകില്ല . മൈക്രോ ഫിനാന്‍സിന്‍റെ പണം യോഗം നേതൃത്വത്തിന്‍റെ കയ്യിലേക്ക് വരുന്നില്ല; കയ്യിലെത്താത്ത പണത്തില്‍ ക്രമക്കേട് എങ്ങനെ നടത്താനാവുമെന്നും പഞ്ചായത്തില്‍ ക്രമക്കേടുണ്ടായാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോയെന്നും തുഷാർ വെള്ളാപ്പള്ളി ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം എസ്.എൻ.ഡി.പിക്കു കീഴിലുള്ള മൈക്രോ ഫിനാൻസ് അഴിമതി കേസിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസിന് രണ്ടാഴ്ച് സമയം കൂടി അനുവദിച്ചു. ​കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന്രും രേഖകള്‍ പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ 20 ദിവസം കൂടിവേണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു. മതിയായ തെളിവുള്ളതിനാൽ എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍റെ അഭിഭാഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രണ്ടു പേരുടെയും അഭിപ്രായങ്ങള്‍ കേട്ട കോടതി രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.

അന്വേഷണം തുടങ്ങിയിട്ട് ഏഴുമാസമായെന്ന കാര്യം വിജിലൻസിനെ കോടതി ഓർമ്മിപ്പിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ വേണ്ടയോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരമാണെന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന കാര്യമാണ് അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.കേസ് ഈ മാസം 27 ന് തിരുവനന്തപുരം വിജിലൻസ് കോടതി വീണ്ടും പരിഗണിക്കും.