ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയത്തിലെ പ്രതിസന്ധികൾ തുടരവെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയോട് പിന്തുണയറിയിച്ചവർ മലക്കം മറിയുന്നു. രണ്ട് എംപിമാർ കൂടി ഇന്ന് ഒപിഎസ് ക്യാമ്പിലെത്തി. വേലൂർ എംപി ചെങ്കൂട്ടവൻ, തൂത്തുക്കുടി എംപി ജെയ്സിംഗ് ത്യാഗരാജ് എന്നിവരാണ് ഒപിഎസ് പക്ഷത്തേക്ക് ഇന്ന് എത്തിയത്. 

ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎൽഎയും ജയലളിതയുടെ വിശ്വസ്തൻ സി.പൊന്നയ്യൻ അടക്കം ഏതാനും മുൻ മന്ത്രിമാരും പനീർശെൽവത്തിനൊപ്പം ചേർന്നിരുന്നു. തനിക്ക് പിന്തുണയറിയിച്ചവർ മറുഭാഗത്തേക്ക് നീങ്ങുന്നതിനെത്തുടർന്ന് ശശികല, മഹാബലിപുരത്തെ റിസോർട്ടിലുള്ള എംഎൽഎമാരെ ശനിയാഴ്ച സന്ദർശിച്ചിരുന്നു. 

അതേ സമയം തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു. 

എന്നാല്‍ കൊഴിഞ്ഞുപോക്ക് കൂടുന്നത് ശശികല ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. കൂടുതൽ സമ്മർദ്ദതന്ത്രവുമായി ശശികല .ഇന്നു വൈകുന്നേരത്തിനകം സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുന്നില്ലെങ്കിൽ നിരാഹാര സമരം അടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന.