തിരുവനന്തപുരം: കോടതി നടപടികളിലും നീതിന്യായ സംവിധാനത്തിലും സുതാര്യത വേണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്‍റെ നടപടികൾ പരസ്യപ്പെടുത്തണമെന്നും കട്ജു പറഞ്ഞു. ടി എന്‍ ജി സ്മൃതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കട്ജു . ടി എന്‍ ജി പുരസ്കാരവും ചടങ്ങില്‍ സമര്‍പ്പിച്ചു
ജാതി മത ശക്തികളെയും അധികാരത്തേയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് ജയം മാത്രം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരാണ് രാഷ്ട്ര പുരോഗതിക്ക് തടസം നിൽക്കുന്നതെന്നും മാര്‍ക്കണ്ഡേയ കട്ജു കുറ്റപ്പെടുത്തി. തിരുത്തൽ ശക്തിയാകേണ്ട പലമാധ്യമങ്ങളും ധാര്‍മ്മികത മറക്കുന്നു. നിഷ്പക്ഷതയാണ് കരുത്തെന്ന് മാധ്യമങ്ങൾ മറന്നു പോകുകയാണെന്നും അദ്ദേഹം ടിഎന്‍ജി സ്മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ആതുര സേവന രംഗത്തെ കാരുണ്യ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ ടി എന്‍ ജി പുരസ്കാരം ഡോ.എംആര്‍ രാജഗോപാലിന് കട്ജു സമ്മാനിച്ചു . രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്കാരം
പത്രപ്രവര്‍ത്തകനുമപ്പുറം വലിയൊരു മനുഷ്യസ്നേഹിയായിരുന്നു ടി എന്‍ ഗോപകുമാറെന്ന് ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ.മാധവന്‍ അനുസ്മരിച്ചു. അര്‍ഹിക്കുന്നവരെ സഹായിക്കാന്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ആളായിരുന്നു ടി എന്‍ ജിയെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അനുസ്മരിച്ചു.
ടിഎൻജിയെകുറിച്ചുള്ള ഓര്‍മ , ടി എന്‍ ഗോപകുമാര്‍ ഒരോര്‍മപുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാറിന് നൽകി എഴുത്തുകാരൻ സഖറിയ പ്രകാശനം ചെയ്തു. ടി ന്‍ ജി എഴുതിയ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അര്‍ബുദകഥ ടി എന്‍ ജിയുടെ മകള്‍ ഗായത്രിക്ക് നല്‍കി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പ്രകാശനം ചെയ്തു .
ഡോ. എംവി പിള്ള,ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് , എഡിറ്റര്‍ എംജി രാധാകൃഷ്ണൻ , ടിഎൻജിയുടെ കുടുംബാംഗങ്ങൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടിഎൻ ഗോപകുമാറിന്റെ ജീവിത യാത്രയുടെ കഥ പറയുന്ന ഡോക്യുമെന്ററി പയണത്തിൻറെ പ്രദര്‍ശനവുമുണ്ടായിരുന്നു
