പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍
മുംബൈ: വിവാഹ വാഗ്ദാനം നൽകി സൈനികൻ ലൈംഗികമായി പീഡിപ്പിച്ച വിദ്യാർഥിനിയെ സ്കൂളില്‍ നിന്നും പുറത്താക്കി. പീഡനത്തിന് പൊലീസിൽ പരാതി നൽകിയതോടെയാണ് സ്കൂൾ അധികൃതർ 15കാരിയെ പുറത്താക്കിയത്. സ്കൂളിന്റെ യശസ് സംരക്ഷിക്കാനാണ് പെൺകുട്ടിയെ പുറത്താക്കിയതെന്നാണ് വിശദീകരണം. പൊലീസ് സ്റ്റേഷനിൽ നിന്ന് എഫ്.ഐ.ആർ ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയെന്ന് പെൺകുട്ടി പറയുന്നു.
ഗ്രാമത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് വിവാഹ വാഗ്ദാനം നൽകി സൈനികൻ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പറയുന്നു. പരാതി നൽകിയപ്പോൾ അന്വേഷണത്തിനായി പൊലീസ് എത്തിയതോടെയാണ് സ്കൂളില്‍ നിന്നും പെണ്‍കുട്ടിയെ പുറത്താക്കിയത്. സ്കൂൾ അധികൃതർ പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് പുറത്താക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. അതേസമയം, തനിക്ക് സ്കൂളിൽ പഠനം തുടരണമെന്ന് പെൺകുട്ടി പറഞ്ഞു. ആരോപണം സംബന്ധിച്ച് അന്വേഷണത്തിന് ലത്തൂർ ജില്ലാ കലക്ടർ ജി. ശ്രീകാന്ത് ഉത്തരവിട്ടു.
അതേസമയം, സ്കൂളിലെ 12ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരന്റെ അപേക്ഷ പ്രകാരമാണ് ടി.സി നൽകിയതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ അപേക്ഷയില്ലാതെയാണ് ടി.സി നൽകിയതെങ്കില്‍ നടപടിയുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് ഒാഫീസർ 50000 രൂപ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരിമ്പ് വെട്ടി ജീവിക്കുന്ന കുടുംബമാണ് തന്റേതെന്നും പണം തരാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും പെൺകുട്ടി പൊലീസുകാരോട് പറഞ്ഞു.
വൈദ്യപരിശോധനക്ക് ശേഷം പെൺകുട്ടിയുടെ കുടുംബം പൊലീസ് സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർനാണ് സൈനികനെതിരെ കേസെടുത്തത്. കേസിന്‍റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.