പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടി.

ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അര്‍ദ്ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി ക്രൂശിതനായ യേശുദേവന്റെ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടി.

പറവൂര്‍കോട്ടയ്ക്കാവ് തീര്‍ഥാടന കേന്ദ്രത്തില്‍ ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്ക് ,സിറോ മലബാര്‍സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളീറ്റന്‍ പളളിയില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം ചെറുതോട്ട് കുന്നേല്‍സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ചടങ്ങുകള്‍ക്ക് ബസേലിയോസ് തോമസ് പ്രഥമന്‍കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. കോട്ടയം പഴയ സെമിനാരിയില്‍ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ദേവോദോസിയോസ് നേതൃത്വം നല്‍കി.