ടോക്കിയോ: ജപ്പാനിലെ ഒരു സ്കൂളിലെ യൂണിഫോമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രധാന ചര്‍ച്ചാ വിഷയം. യൂണിഫോമിനെ കുറിച്ച് ഇത്ര ചര്‍ച്ച മാത്രം എന്താണ് എന്നല്ലേ! അതിന്റെ വിലയാണ് ചര്‍ച്ച വിഷയം. ടോക്കിയോവിലെ തായ്മെയ് എലിമെന്‍റി സ്കൂളാണ് ഭീമൻ തുക യൂണിഫോമിനായി ഇൗടാക്കി വാർത്തകളിൽ നിറയുന്നത്. ഏകദേശം 48,000 രൂപയാണ് യൂണിഫോമിനായി ഒരു കുട്ടി നൽകേണ്ടത്.
ഇറ്റാലിയൻ ആഢംബര വസ്ത്ര ബ്രാൻഡായ അരമാനിയാണ് സ്കൂളിനായി യൂനിഫോം ഡിസൈൻ ചെയ്തത്. യൂണിഫോം , ബാഗ്, തൊപ്പി എന്നിവയടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുന്നത്. യൂണിഫോമിൽ സ്കൂൾ ഐഡൻറിറ്റി നിലനിർത്തുകയും കുട്ടികളുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ് അരമാനിയെ കൊണ്ട് യൂണിഫോം ഡിസൈൻ ചെയ്യിച്ചതെന്നാണ് സ്കുളിന്റെ പക്ഷം.
എന്നാൽ, പുതിയ യൂണിഫോം എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാക്കിയിട്ടില്ല. യൂണിഫോം വാങ്ങാൻ ശേഷിയുള്ളവരുടെ രക്ഷിതാക്കൾ മാത്രം പുതിയതിലേക്ക് മാറിയാൽ മതിയാകും. പാവപ്പെട്ടവർക്ക് വേണ്ടിയല്ല തങ്ങളുടെ പുതിയ യൂണിഫോമെന്ന് അരമാനിയും വ്യക്തമാക്കുന്നു.
