'ചങ്ക്'പണിയായെന്ന് തച്ചങ്കരി വരുമാനത്തിന് ചെയ്തതല്ല പഴി കേട്ടെന്നും തച്ചങ്കരി

കോഴിക്കോട്:ചങ്ക് ബസ് തിരികെ കൊടുത്തതിന്‍റെ പേരില്‍ താന്‍ ഏറെ പഴികേട്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. വരുമാനം പ്രതീക്ഷിച്ചല, കെഎസ്ആര്‍ടിസിക്ക് ഒരു പേര് കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി ചെയ്തതാണെന്നും തച്ചങ്കരി കോഴിക്കോട്ട് പറഞ്ഞു. ഈരാട്ടുപേട്ട ഡിപ്പോയിലെ ആര്‍എസ് സി 140 വേണാട് ബസ് ചങ്കായി മാറിയതും, ബസിനെ സ്നേഹിച്ച റോസ്മിയെന്ന വിദ്യാര്‍ത്ഥിയുടെ കഥയുമൊക്കെ ഇതിനോടകം വൈറലായി കഴിഞ്ഞു. 

ഏറ്റവുമൊടുവില്‍ റോസ്മിയെ തച്ചങ്കരി വിളിച്ചുവരുത്തി അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ നടപടിയെ വിമര്‍ശിച്ചവര്‍ ഏറെയെന്നാണ് തച്ചങ്കരി പറയുന്നത്. ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ യോഗങ്ങള്‍ നടത്തുന്ന തിരക്കിലാണ് തച്ചങ്കരി. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണിതെന്നും കരകയറിയില്ലെങ്കില്‍ പൂട്ടിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്.