ലാലി പറയുന്നു പാവപ്പെട്ടവരായത് കൊണ്ടാണ് മേയർ ആക്കാത്തതത് എന്ന്. അപ്പോൾ പാവപ്പെട്ടവരായത് കൊണ്ടാണ് കൗൺസിലാറാക്കി എന്ന് അവർ തന്നെ പറയുകയാണ്. അതാണ് പാർട്ടി നിലപാടെന്ന് എല്ലാവ‍ർക്കും അറിയാം.

തൃശൂ‍‍‍ർ: കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെതിരെ തൃശൂർ ഡിസിസി. നാല് പ്രാവശ്യം കൗൺസിലറായ വ്യക്തിയാണ് ലാലി. അവർ ആ‍ർക്കാണ് കൗൺസിലറാകാൻ പെട്ടി കൊടുത്തതെന്ന് വ്യക്തമാക്കണമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ലാലി പറയുന്നു പാവപ്പെട്ടവരായത് കൊണ്ടാണ് മേയർ ആക്കാത്തതത് എന്ന്. അപ്പോ പാവപ്പെട്ടവരായത് കൊണ്ടാണ് കൗൺസിലാറാക്കി എന്ന് അവർ തന്നെ പറയുകയാണ്. അതാണ് പാർട്ടി നിലപാടെന്ന് എല്ലാവ‍ർക്കും അറിയാം. വൈകാരികമായി അല്ല ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ടത്. അവർ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയർ സ്ഥാനാർത്ഥിയെ കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിച്ച് താനാണ് തീരുമാനിച്ചത്. വിപ്പ് വാങ്ങിക്കില്ലെന്ന് ലാലി ജെയിംസ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഡിസിസി അധ്യക്ഷൻ പറഞ്ഞു. പാർലിമെന്‍ററി പാർട്ടി തീരുമാനവും, മുതിർന്ന നേതാക്കളുമായി സംസാരിച്ച്, എല്ലാ കൗൺസിലർമാരുടെ അഭിപ്രായം മാനിച്ചാണ് മേയർ സ്ഥാനാ‍ർഥിയെ തീരുമാനിച്ചതെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ തീരുമാനം സംബന്ധിച്ച് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കെപിസിസിയെ സമീപിക്കാം. ലാലിയുടെ പ്രസ്താവന പരിശോധിച്ച ശേഷം ഉചിതമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. എന്താണ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കുമെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി.

മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെയാണ് ലാലി ജെയിംസ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നുമാണ് അവർ ഏഷ്യാനെറ്റ് ന്യൂസിനേട് വെളിപ്പെടുത്തിയത്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും ലാലി ആരോപിച്ചിരുന്നു.

അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ലാലി ജെയിംസിന് KPCC യെ സമീപിക്കാം: തൃശ്ശൂർ DCC അധ്യക്ഷൻ ജോസഫ് ടാജറ്റ്