ഐപിഎസ് അസോസിയേഷന്‍ യോഗം തെരഞ്ഞെടുപ്പ് വേണമെന്ന് തച്ചങ്കരി
തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് ചേര്ന്ന ഐപിഎസ് അസോസിയേഷനില് വാക്പോര്. ചില മാടമ്പിമാര് മുകളിലിരുന്ന് തീരുമാനമെടുക്കുന്നതായും തെരഞ്ഞെടുപ്പ് വേണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. പരാമര്ശങ്ങള് ആവര്ത്തിക്കരുതെന്ന് അധ്യക്ഷനായിരുന്ന എ.ഹേമചന്ദ്രന് ആവശ്യപ്പെട്ടു. യോഗത്തില് സൊസൈറ്റിയായി അസോസിയേഷനെ രജിസ്റ്റര് ചെയ്യാനാകില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി. എന്നാല് അസോസിയേഷന് രജിസ്റ്റര് ചെയ്ത് തെരഞ്ഞെടുപ്പ് വേണമെന്ന് തച്ചങ്കരിയെ അനുകൂലിക്കുന്നവര് ആവശ്യപ്പെട്ടു.
പുതിയ നിയമാവലി അംഗീകരിച്ച് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നാണ് ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്റെ ആവശ്യം. ദാസ്യപ്പണി വിവാദം കത്തിയപ്പോഴാണ് പഴയ ആവശ്യം വീണ്ടുമുയർത്തി വിമതപക്ഷം രംഗത്തെത്തിയത്. അസോസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 41 പേരാണ് സെക്രട്ടറി പി പ്രകാശിന് കത്ത് നൽകിയിരുന്നത്. ടോമിൻ തച്ചങ്കരിയെ പ്രസിഡന്റും ഐ.ജി വിജയ് സാഖറയെ സെക്രട്ടറിയും ആക്കണെമെന്നാണ് വിമതവിഭാഗത്തിൻറെ ആവശ്യം.
