വിഘടനവാദ തീവ്രവാദി ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന  നേതാക്കളിലൊരാളായ മനന്‍ വാണി സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു. താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിസ്ബുള്‍ മൂജാഹീദ്ദീന്‍റെ പ്രമുഖ നേതാവായിരുന്നു വാണി. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വാണി വഴിമാറുകയായിരുന്നു.

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനും പ്രധാന നേതാക്കളിലൊരാളായ മനന്‍ വാണി സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു. താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിസ്ബുള്‍ മൂജാഹീദ്ദീന്‍റെ പ്രമുഖ നേതാവായിരുന്നു വാണി. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വാണി വഴിമാറുകയായിരുന്നു.

ഫ്രണ്ടിയര്‍ ജില്ലയിലെ ഹാന്‍ഡ്വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനന്‍ വാണി കൊല്ലപ്പെട്ടത്. 27കാരനായ വാണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് സൈന്യം ഹാന്‍ഡ്വാര മേഖലയില്‍ തിരച്ചില്‍ നടത്തിയത്. വാണിയുടെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വാണി ഒളിവില്‍ കഴിയുന്ന സ്ഥലം തിരിച്ചറിഞ്ഞ സൈന്യവും പൊലീസും പ്രദേശത്ത് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ തുടങ്ങിയ വെടിവെപ്പ് 11 മണിയോടെയാണ് അവസാനിച്ചത്. വാണിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

അതേസമയം മനന്‍ വാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു. എത്ര പേരെയാണ് നിങ്ങള്‍ കൊല്ലുകയെന്നും, അവരെ സമവായത്തിലൂടെ നേര്‍വഴിക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും മെഹബൂബ പറഞ്ഞു. ഇന്ന് നമുക്ക് ഒരു പിഎച്ച്ഡി സ്വന്തമാക്കിയ ഒരു യുവാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഇത്തരത്തില്‍ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരെ നമുക്ക് നഷ്ടപ്പെടുത്തിക്കൂടാ എന്നും മുഫ്തി പറഞ്ഞു.