മറ്റ് ഗ്രഹണ പ്രതിഭാസങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബ്ലഡ് മൂണ്‍ ജൂലൈ 27,28  തീയതികളിൽ നടക്കുമെന്ന് ശാസ്തലോകം ‌നേരത്തെ അറിയിച്ചിരുന്നു.

വാഷിം​ഗ്ടൺ: ചന്ദ്രരശ്മികളെ ചുവന്ന പട്ട് പുതപ്പിച്ച് ബ്ലഡ് മൂൺ ഇനി ആകാശത്ത് തെളിയാൻ മൂന്ന് നാൾ കൂടി കാത്തിരിക്കേണ്ടി വരും. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള ജനത ഒരുങ്ങി കഴിഞ്ഞു. നിരവധി സംശയങ്ങളുമായിട്ടാണ് ബ്ലഡ്മൂണ്‍ ചന്ദ്രഗ്രഹണം ഒരിക്കല്‍ കൂടി വരുന്നത്. വിശ്വാസി സമൂഹം അതീവ ഭീതിയോടെയാണ് ബ്ലഡ് മൂണിനെ കാണുന്നത്. ലോകാവസാനം എന്നുവരെ പ്രവചിക്കുന്നവരുമുണ്ട്. മറ്റ് ഗ്രഹണ പ്രതിഭാസങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബ്ലഡ് മൂണ്‍ ജൂലൈ 27,28 തീയതികളിൽ നടക്കുമെന്ന് ശാസ്തലോകം ‌നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ ജനുവരി 30-ന് ഇത് പോലൊരു പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ബ്ലൂ - റെഡ് സൂപ്പര്‍ മൂണുകള്‍ ഒരുമിച്ചെത്തിയിരുന്നു. ഇത്തവണ ബ്ലഡ് മൂണ്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. രണ്ട് ദിവസങ്ങളായി ഉണ്ടാകുന്ന ഈ പ്രതിഭാസം​ 28-ന് പുലർച്ചെ 1.52 നായിരിക്കും ഗ്രഹണം അതിന്‍റെ പൂർണതയിൽ ദൃശ്യമാകുക. ചന്ദ്രന് ചുവപ്പ് ഛായ കലരുന്ന ബ്ലഡ്മൂൺ ഒരു മണിക്കൂർ 45 മിനിട്ട് ദൈർഘ്യമുള്ളതായിരിക്കും. ഭൂമിയിൽ നിന്ന് ഏറ്റവും അകലയെയുള്ള ഭ്രമണപഥ ബിന്ദുവിൽ (ആപൊജീ) ചന്ദ്രൻ എത്തുന്ന ദിവസം നടക്കുന്നതിനാലാണ് ഗ്രഹണത്തിന് അത്രയേറെ ദൈർഘ്യം വർധിച്ചത്. യൂറോപ്പിലാണ് പ്രതിഭാസം ഏറ്റവും നന്നായി കാണാൻ സാധിക്കുക. 

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ മറയുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു. ഭൂമിയുടെ നിഴലില്‍ നിന്ന് മാറുന്നതോടെ കുറച്ച് സമയത്തേക്ക് ചന്ദ്രനെ ചുവപ്പും ഓറഞ്ചും കലര്‍ന്ന നിറത്തില്‍ കാണാന്‍ സാധിക്കും. ഭൗമോപരിതലത്തിലൂടെ പോകുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം വരുന്നതാണ് ഈ നിറ വ്യത്യസത്തിന് കാരണം.

ബ്ലഡ് മൂണ്‍ ഏത് വന്‍കരയില്‍ ഉള്ളവര്‍ക്കും കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളിലായിരിക്കും പ്രതിഭാസം ആദ്യം കാണുക. ദക്ഷിണ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ബ്ലഡ് മൂണിന്‍റെ അവസാനം മാത്രമേ കാണാന്‍ സാധിക്കൂ. അസ്തമയത്തിന് ശേഷമുള്ള കുറച്ച് സമയം മാത്രമായിരിക്കും അത്. ബ്ലഡ് മൂണിന്‍റെ തുടക്കം ന്യൂസിലന്‍റിലുള്ളവര്‍ക്കാണ് ആദ്യം ദര്‍ശിക്കാനാവുക. തെക്കെ അമേരിക്കയും ആര്‍ട്ടിക്ക് പസഫിക്ക് മേഖലയിലുള്ളര്‍ക്കും ഇത് തീരെ കാണാന്‍ സാധിക്കില്ല. ബ്രിട്ടനില്‍ ഗ്രഹണത്തിന്‍റെ തുടക്കം നഷ്ടമാകും.

ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ബ്ലഡ് മൂൺ സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ലെന്ന് നാസ അറിയിച്ചു. ഈ വര്‍ഷം 11 ചന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനുവരി 31-ന് കണ്ടത് വൂള്‍ഫ് മൂണാണ്. മാര്‍ച്ച് 31-ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂണ്‍, ഫ്‌ളവര്‍ മൂണ്‍, സ്‌ട്രോബറി മൂണ്‍, ബക്ക് മൂണ്‍, സ്റ്റുര്‍ഗണ്‍ മൂണ്‍, ഫുള്‍ കോണ്‍ മൂണ്‍, ഹണ്ടേഴ്‌സ് മൂണ്‍, ബീവേഴ്‌സ് മൂണ്‍, കോള്‍ഡ് മൂണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങള്‍.