തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ടി പി പീതാംബരൻ. സാഹചര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും പീതാംബരന്‍ പറഞ്ഞു. 

തിരുവനന്തപുരം സിജെഎം കോടതിയാണ് കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ശശീന്ദ്രനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. പരാതിക്കാരി ആരോപണം ശരിവച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം കേസ് ഉടന്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഹ‍ർജിക്കാരിക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.