തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ജൂലൈ 29 നാണ് സൈബര്‍സെല്ലിനു മുമ്പാകെ സെന്‍കുമാര്‍ ഹാജറായത്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആള് ജാമ്യത്തില്‍ വിട്ടയച്ചത്.
മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
സർവീസിൽനിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് പരാമർശത്തിന്റെ പേരിലാണ് സെൻകുമാറിനെതിരേ നടപടി. നൂറുകുട്ടികൾ ജനിക്കുന്പോൾ 42 പേർ മുസ്ലിം വിഭാഗക്കാരാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദമായി. പോലീസ് മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പോലീസിന്റെ ചരിത്രത്തിൽ അപൂർവ സംഭവമാണ്.
