തിരുവനന്തപുരം: വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വിടവാങ്ങല്‍ പ്രസംഗം. ക്രിമിനല്‍ വത്കരണത്തിനെതിരെ പോരാട്ടം തുടരുമെന്നും പൊലീസിനുള്ളില്‍ വിരലിലെണ്ണാവുന്ന ശത്രുക്കളേയുള്ളൂവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇന്നാണ് സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസില്‍ ക്രിമിനല്‍ മനോഭാവം കൂടുന്നു. ഐപിഎസ് തലത്തിലാണ് ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടുതലുള്ളത്. താഴെത്തട്ടില്‍ ഒരു ശതമാനമെങ്കില്‍ ഐ.പി.എസ് തലത്തില്‍ നാല് ശതമാനം വരെയാണ് ക്രിമിനലുകളുള്ളത്. പൊലീസിന് ഭീഷണി സേനക്കുള്ളില്‍ നിന്ന് തന്നെയെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ വന്ന ശേഷം ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടശേഷം നീണ്ട നിയമ പോരാട്ടം വഴിയാണ് തിരിച്ചെത്തിയതെങ്കിലും മുഖ്യമന്ത്രിയുമായി നല്ല ബന്ധമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഡി.ജി.പിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി മോശം ബന്ധത്തിലെന്ന് വരുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. ചില ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്നു. രാഷ്‌ട്രീയമായി നിക്ഷ്പക്ഷത കാണിക്കാത്ത ചില ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.