Asianet News MalayalamAsianet News Malayalam

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; സംയുക്ത ട്രേഡ് യൂണിയന്‍

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്നാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പണിമുടക്ക് നടത്തുന്നത്. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.  

trade union says that national strike will not turn to be a harthal
Author
Trivandrum, First Published Jan 5, 2019, 12:27 PM IST

തിരുവനന്തപുരം: ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ പണിമുടക്ക് നടത്തുന്നത്. 

പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും  അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല. ഹർത്താലോ ബന്ദോ അല്ലെന്നും എളമരം കരീം  പറഞ്ഞു. 

ജോലിക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയില്ല. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന്  ഒഴിവാക്കി. ഒരു അക്രമവും ഉണ്ടാവില്ലെന്നും എളമരം കരീം പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്നാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പണിമുടക്ക് നടത്തുന്നത്. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.  

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെൻഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മോട്ടോർ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത്. കെഎസ്ആർടിസി, ടാക്സി, സ്വകാര്യ ബസ്, ചരക്ക് ലോറികൾ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.
 

Follow Us:
Download App:
  • android
  • ios