ട്രാഫിക്ക് പോലീസുകാരനെ അഭിഭാഷകർ ക്രൂരമായി മർദ്ദിച്ചു
ദില്ലി: ദില്ലി തീസ് ഹസാരി കോടതിക്കുള്ളിൽ ട്രാഫിക്ക് പോലീസുകാരനെ ഒരു സംഘം അഭിഭാഷകർ ക്രൂരമായി മർദ്ദിച്ചു. 'ട്രാഫിക്ക് ഉദ്യോഗസ്ഥനായ രാംവീറിനാണ് മര്‍ദ്ദനമേറ്റത്. തീസ് ഹസാരി കോടതിയിലെ അഭിഭാഷകൻ സത്യ പ്രകാശ് ഗതാഗത നിയമങ്ങൾ തെറ്റിച്ചതിൽ ജൂണ്‍ മാസം രാംവീർ പിഴ ചുമത്തിയിരുന്നു.ഇതിനെതിരെ സത്യപ്രകാശ് നൽകിയ ഹർജിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു പ്രതികാരമെന്നോണം കോടതിക്കുള്ളിൽ ട്രാഫിക്ക് ഉദ്യോഗസ്ഥനെ സത്യപ്രകാശിന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ മർദ്ദിച്ചത്.
രാംവീറിന്‍റെ പരിക്ക് ഗുരുതരമാണ്. അഭിഭാഷകനായ സത്യപ്രകാശിനെതിരെ പോലീസ് കേസ്സെടുത്തു. കൂടുതൽ തെളിവുകൾക്കായി കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
ദില്ലി പട്യാലഹൗസ് കോടതിയിലും ദില്ലിയിലെ രോഹിണി കോടതിയിൽ ഇതിന് മുൻപ് അഭിഭാഷകർ സംഘം ചേർന്ന് ജെഎൻയു വിദ്യാർത്ഥികളെയും പോലീസുകാരെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീസ് ഹസാരി കോടതിയിലും അഭിഭാഷകർ നിയമം കെയ്യിലെടുത്തത്.