അറ്റകുറ്റപ്പണികള്‍ നടത്തിയും തെന്നിമാറിയ ബെയറിംഗ് പുനഃസ്ഥാപിച്ചും പാലം ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് പാലത്തിന് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥീരീകരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ദര്‍ പാലത്തിന്റെ തൂണുകള്‍ പരിശോധിച്ചിരുന്നു. വെള്ളത്തിനടിയില്‍ നിന്നും തൂണുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ബലക്ഷയം സ്ഥിരീകരിച്ചത്. ഉടനെ തന്നെ പാലത്തിലൂടെയുള്ള വാഹന ഗാതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. 

പാലത്തിന്റെ മധ്യഭാഗത്ത് രണ്ടാമത്തെയും മൂന്നാമത്തെയും സ്‌പാന്‍ ചേരുന്നിടത്താണ് വിള്ളല്‍. ഈ ഭാഗത്തെ തൂണിനാണ് ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തോട് ചേരുന്നഭാഗം ദ്രവിച്ച് അടര്‍ന്ന് കമ്പി പുറത്തുവന്ന നിലയിലാണ്. അനിയന്ത്രിതമായ മണലൂറ്റും അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് ഉദ്ഘാടനം ചെയ്തത് 18 വര്‍ഷമാകുമ്പോഴേക്കും പാലം തകരാനുള്ള പ്രധാന കാരണം. തൂണ് ബലപ്പെടുത്തിയതിന് ശേഷമെ ഇനി പൂര്‍ണ്ണമായി ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.