ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്; സര്‍വീസ് ചാര്‍ജിളവ് ആറുമാസം കൂടി നീട്ടി
ദില്ലി: ഓൺലൈൻ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സർവീസ് ചാർജിനുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്കുകൂടി നീട്ടി. അടുത്തവര്‍ഷം മാർച്ച് വരേയ്ക്കാണ് നീട്ടിയത്.
നോട്ടുനിരോധനത്തിനു ശേഷം ഡിജിറ്റൽ ഇടപാടുകൾ കൂട്ടുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള സർവീസ് ചാർജ് റെയിൽവേ ഒഴിവാക്കിയത്. ആദ്യം 2017 ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയും കാലാവധി നീട്ടിയിരുന്നു.
ഇതാണ് വീണ്ടും അടുത്ത വർഷം മാർച്ച് വരെയായി ദീർഘിപ്പിച്ചിരിക്കുന്നത്. 20 മുതൽ 40 രൂപ വരെയാണ് ഇനമനുസരിച്ച് ടിക്കറ്റുകൾക്കു സർവീസ് ചാർജ് ഈടാക്കിയിരുന്നത്.
ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) വരുമാനത്തിൽ 33 ശതമാനവും ടിക്കറ്റ് ബുക്കിങ്ങിനുള്ള സർവീസ് ചാർജ് ആണെന്നു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വരുമാനമാണ് റെയിൽവേ മന്ത്രാലയം വേണ്ടെന്നു വച്ചിരിക്കുന്നത്.