കോഴിക്കോട്: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് അപേക്ഷകരില്ല. 2015ല്‍ ആരംഭിച്ച പദ്ധതിക്ക് കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി ആകെ നാല് പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏഴാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് ഏഴാം ക്ലാസ് മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് 2015ല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും കൂടി സ്‌കോളര്‍ഷിപ്പിന് ആകെ അപേക്ഷിച്ചത് നാല് പേര്‍ മാത്രം. കൂടുതല്‍ പേരെ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. അധ്യയന വര്‍ഷം ആരംഭിച്ച് മൂന്ന് മാസമായിട്ടും ഇത്തവണയും അപേക്ഷകള്‍ ഒന്നും ലഭിച്ചില്ല.

മൂന്ന് കോടി രൂപയാണ് ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വച്ചത്. ട്രാന്‍സ്‌ജെന്റര്‍ പൊളിസി നടപ്പിലാക്കിയിട്ടു പോലും ഗുണഭോക്താക്കള്‍ മുന്നോട്ട് വരാത്തത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണെന്ന് വകുപ്പിന് ആശങ്കയുണ്ട്.