ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്‍റെ മത സൗഹാർദ്ദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി.

കോട്ടയം : കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ഉയ‍ർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ. ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയതെന്ന് കൺവീനർ വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്‍റെ മത സൗഹാർദ്ദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി.

ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. ങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത്-ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി വ്യക്തമാക്കി.

കേരളത്തിൽ വളരെ ആരാധകരുള്ള ഭക്തി സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. നന്ദഗോവിന്ദം ടീം അടുത്തിടെ കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ച. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ഭക്തിസാന്ദ്രതയോടെ ആലപിച്ചത്. എന്നാൽ ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ഭജന സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല രംഗത്ത് വന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന വിമ‍ശനങ്ങൾക്ക് ക്ഷേത്ര പരിപാടിക്ക് ക്രിസ്തീയ ഗാനം പാടിയെന്ന വിമർശനങ്ങൾക്ക് വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശ്ശേരി പുനരുദ്ധാരണ കമ്മിറ്റി കൺവീനർ തന്നെ മറുപടി നൽകി.

ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് വീഴുമെന്ന് അവർ പറഞ്ഞു. ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുതെന്നും ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല പരിഹസിച്ചത്. വിമ‍ർശനങ്ങൾക്കെതിരെ നന്ദഗോവിന്ദം ഭ‍ജൻ ടീമും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചുവെന്ന് ക്രിസ്ത്യൻ ഭക്തി​ഗാനം പാടിയ സംഭവത്തിൽ നന്ദഗോവിന്ദം ഭ‍ജൻ ടീം വിശദീകരിച്ചു. നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്, അത് മാറിയിട്ടില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.