തിരുവനന്തപുരം: മലയാളി മനസ്സിൽ വരച്ച മഹാബലിയുടെ രൂപം മാറ്റാനുറച്ച് തിരുവിതാം കൂർ ദേവസ്വം ബോർഡ്. തൃക്കാക്കര ക്ഷേത്രത്തിൽ ദേവസ്വം നിർമ്മിക്കുന്ന മഹാബലി പ്രതിമയ്ക്ക് മുന്നോടിയായാണ് രൂപമാറ്റം സംബന്ധിച്ച സംവാദത്തിനും ദേവസ്വം തുടക്കമിടുന്നത്. ചർച്ചകൾക്ക് പിന്തുണയുമായി എഴുത്തുകാരും രംഗത്തുവന്നു.
മാവേലി എന്നുകേട്ടാൽ കുടവയറുവേണം. കൊമ്പൻമീശയും ഓലക്കുടയും വേണം ഏല്ലാതെ എന്ത് മാവേലിയെന്നാണ് മലയാളി ചിന്തിക്കുന്നത്. എന്നാൽ മലയാളി മനസ്സിൽകൊണ്ടുനടക്കുന്ന രൂപമല്ല പുരാണങ്ങലിലെ മഹാബലിക്കെന്നാണ് ദേവസ്വവും പറയുന്നത്.ദേവസ്വത്തെ പിന്തുണച്ച് എഴുത്തുകാരും രംഗത്തുണ്ട്. പ്രജകളുടെ ക്ഷേമത്തിനായി സ്വജീവിതം ബലിയർപ്പിച്ച മഹാബലിക്ക് പുരാണങ്ങളിൽ ലക്ഷണമൊത്ത രൂപമായിരുന്നുവെന്നും ഇന്നത്തെ മഹാബലി രൂപം കോപ്രായമാണെന്നും ഏഴുത്തുകാരൻ കെ.എസ് രാധാകൃഷ്ണൻ പറയുന്നു.
മാർത്താണ്ഡവർമ്മ വരച്ച് മഹാബലി പ്രൗഡഗംഭീരനായിരുന്നുവെന്നും ഇന്നത്തെ രൂപമാറ്റം മിമിക്രിക്കാരുണ്ടാക്കിയതാണെന്നും കെ.എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.
തൃക്കാക്കര ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം നിർമ്മിക്കുന്ന മഹാബലി പ്രതിമയ്ക്ക് ഉത്രാടം തിരുനാൾ വരച്ച മഹാബലിയുടെ രൂപമാണ്. അതായത് മലയാളി ഇതുവരെ കൊണ്ടുനടന്ന രൂപമാവില്ല അതെന്ന് ദേവസ്വം വ്യക്തമാക്കുന്നു. ഇതിന് മുന്നോടിയായി തുറന്ന സംവാദത്തിനും ദേവസ്വം നാളെ ശബരിമലയിൽ തുടക്കമിടുകയാണ്.
